2015 മാർച്ച് 20, വെള്ളിയാഴ്‌ച

എന്‍റെ ഓണം........

ഓണം എനിയ്ക്കെന്നും മറക്കാന്‍ പറ്റാത്ത ഒരു ദിനമാണ്. ഓണനാളില്‍ ജനിച്ചത് കൊണ്ടാണോ എന്നറിയില്യ കുട്ടിക്കാലം മുതലേ ഞാന്‍ പറയാറ് എന്‍റെ ഓണം എന്നാണ്.അതുകൊണ്ടുതന്നെ ഓരോ ഓണവും എനിയ്ക്ക് മറക്കാന്‍ പറ്റാത്തതാണ്.

                 ഓണാവധി തുടങ്ങിയാല്‍ ഞങ്ങള്‍ (ഞാനും അപ്പുവും) തിരക്കു കൂട്ടും ഇല്ലത്തെയ്ക്ക് പോകാന്‍. നേരത്തെ പോയാലല്ലേ കളിയ്ക്കാന്‍ പറ്റുള്ളൂ. ഇല്ലത്ത് എത്തിക്കഴിഞ്ഞാല്‍ പിന്നെ തിമര്‍ത്ത് കളിയാണ്‌. വൈകുന്നേരം കുളത്തില്‍ പോയി നീന്തി തിമര്‍ത്ത് കുളിയാണ്. തിമര്‍ത്ത് കളിച്ച് കുളം ഒരു വിധമാക്കും. ഇടയ്ക്ക് അച്ഛന്‍ വരും ചീത്ത പറയാന്‍, ഞങ്ങള്‍ കേറാത്തോണ്ട്. അതൊക്കെ ഒരു കാലം. ഉത്രാടം ആകുംപോളെക്കും എറണാകുളത്തില്‍ നിന്നും അപ്ഫനും കുടുംബവും എത്തും അവരു കൂടിയായാലെ പൂര്‍ണമാകു. ഉത്രാടം മുതല്‍ സദ്യ ആണ്. അന്നു വൈകുന്നേരം ഞങ്ങള്‍ ഇറങ്ങും പൂ പൊട്ടിക്കാന്‍. അധികം വാടാത്ത പൂക്കള്‍ പൊട്ടിക്കും പിന്നെ മൊട്ടുകളും. വൈകുന്നേരം അത്താഴം കഴിഞ്ഞാല്‍ കലാ പരിപാടികളുടെ ഉദ്ഘാടനമാണ്. മാഷ്‌ വല്യച്ചന്‍ ആണു ഉദ്ഘാടനം ചെയ്യ. അന്നു രാത്രി ഞങ്ങള്‍ക്ക് ഉറക്കമില്ല്യ. ഒരോന്നു പറഞ്ഞും കളിച്ചും ആ രാത്രി കഴിയും. പിറ്റേന്നു നേരത്തെ എണീറ്റു കുളത്തില്‍ പോയി കുളിച്ചു ഓണക്കോടി ഉടുത്തു വരും. എന്‍റെ പിറന്നാളായതുകൊണ്ട് എനിക്കു മാത്രം രണ്ടു ഓണക്കോടി ഉണ്ടാകും. എന്‍റെ ഒരു സ്വകാര്യ അഹങ്കാരമാണ് അത്. ഞങ്ങള്‍ കുളിച്ചു വരുമ്പോളേക്കും വല്യച്ചന്‍ ത്രിക്കാകരയപ്പനെ പൂജിചിട്ടുണ്ടാകും ശേഷം ഓണവില്ല് മീട്ടും.പിന്നെ അമ്പലത്തില്‍ പോയി വരും. അത് കഴിഞ്ഞാല്‍ ഭക്ഷണ ശേഷം ഓണകവിതകളുടെ ആലാപന മല്‍സരം ഉണ്ടാകും. ഓണപ്പാട്ടുകളും ഓണക്കവിതകളും എല്ലാം ചൊല്ലും. സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഒരു ഓണക്കാലത്ത് ഞങ്ങളുടെ ഒരു നാടകം അരങ്ങേറി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു നാടകമായിരുന്നു അത്. " ഓര്‍മകളിലെ ഓണം" എന്നായിരുന്നു നാടകത്തിന്റെ പേര്. മത്സരങ്ങള്‍ക്ക് ശേഷം എലാവരും കൂടെ സദ്യ കഴിക്കും. സദ്യ കഴിഞ്ഞാല്‍ പെണ്കുട്യോള്‍ടെ തിരുവാതിര കളി അരങ്ങേറും. വൈകുന്നേരമാകുമ്പോളേക്കും എല്ലാവരും പോകും. അങ്ങനെ ഓരോ ഓണവും വിഷുവും കഴിഞ്ഞു പോകും. എല്ലാവരും ഒത്തുകൂടുന്ന ആ നാളുകള്‍ ആണ് ബാല്യകാലത്തെ ഓര്‍മ്മകള്‍. എന്‍റെ കൂട്ടുകാര്‍ക്കൊക്കെ അസൂയയാണ്‌ ഇത്തരം ഒത്തുകൂടലിനെ പറ്റി പറയുമ്പോ. ചില പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും നല്ല രസമാണ് എല്ലാവരും ഒത്തു കൂടിയാല്‍. വേനലവധിക്ക് മാങ്ങയും ചക്കയും എല്ലാം ഉണ്ടാകും.പിന്നെ ഫുള്‍ടൈം കളിയാണ്‌.എല്ലാവരും ഒത്തു കൂടിയാല്‍ ഇല്ലത്ത് ബഹളങ്ങളോട് ബഹളമായിരിക്കും. ഒരു ഉത്സവത്തിന്റെ പ്രതീതി. എല്ലാത്തിനും നേതൃത്വമായി മുത്തശ്ശിയാണ്‌ ഉണ്ടാകാറ്. പക്ഷെ മുത്തശ്ശി ഞങ്ങളെ വിട്ടു പോയിട്ട് ഒരു വര്ഷം കഴിഞ്ഞു. ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു നല്ല കുട്ടികാലമാണ് എനിക്കുണ്ടായത്. ഇനി അങ്ങനത്തെ ഓര്‍മ്മകള്‍ ഒരിക്കലും ഉണ്ടാകില്യ. എന്നാലും എല്ലാ മലയാളികളും ആഘോഷിക്കുന്ന ഓണം "എന്‍റെ ഓണം" ആണ്. എന്‍റെ സ്വകാര്യ അഹങ്കാരം.


മഴ......

മഴത്തുള്ളി പൊഴിയുന്ന വഴികളില്‍ ഞാന്‍ തേടുന്നു എന്നിലെ ബാല്യത്തെ. പുതുമണ്ണിന്റെ ഗന്ധവും വെള്ളം തട്ടിത്തെറിപ്പിച്ചും ആരോരും കാണാതെ മഴ നനഞ്ഞതും, വള്ളം ഉണ്ടാക്കി കളിച്ചതും എന്നും സുഖമുള്ള ഓര്‍മ്മകള്‍ മാത്രം.ആ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന വിശ്വാസമുണ്ടെങ്കിലും ഓരോ മഴക്കാലവും എന്നെ ആ മധുര നിമിഷങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്നു.

2015 മാർച്ച് 19, വ്യാഴാഴ്‌ച

നായാടി

നായാടി, ചെറുപ്പകാലത്ത് നമ്മളെയൊക്കെ ഊണു കഴിപ്പിച്ചിരുന്നതും പേടിപ്പിച്ചിരുന്നതും ഭൂതം വരും കൊക്കോച്ചി വരും എന്നൊക്കെ പറഞ്ഞിട്ടല്ലേ? എന്നാല്‍ എന്‍റെ നാട്ടില്‍ വരുന്ന ഒരു കഥാപാത്രമാണ്‌ നായാടി. നായടിക്ക് പിടിച്ചു കൊടുക്കും എന്നു പറഞ്ഞു പേടിപ്പിച്ചിരുന്നു കുട്ടിക്കാലത്ത്. അതിനാല്‍ത്തന്നെ പേടിപ്പെടുത്തുന്ന കഥാപാത്രമായിരുന്നു ഈ നായാടി.  ഞാന്‍ വേറെ എവിടെയും കേട്ടിട്ടില്യ ഈ കഥാപാത്രത്തെ പറ്റി.  ഞാന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടും ഇല്ല്യ. ഒരു നാടോടി എന്നാണ് കേട്ടിട്ടുള്ളത്. കാട്ടിലാണത്രേ താമസം. നാട്ടിലേക്ക് വന്നു കാട്ടില്‍ കിട്ടാത്ത സാധനങ്ങള്‍ ചോദിക്കും. ഉപ്പും മുളകും ആണ് പ്രധാനമായും കൊടുക്കാറ്. അത് വലിയ ആള്‍ക്കാര്‍ ആരെങ്കിലും കൊണ്ട് ചെന്ന് കൊടുക്കും. കുട്ടികളെ കണ്ടാല്‍ പിടിച്ചു കൊണ്ട് പോകുമത്രേ. താടീം മുടീം ഒക്കെ നീട്ടി വളര്‍ത്തി ഒരു പ്രാചീന വേഷത്തിലാണത്രേ വരാറ്. കണ്ടാല്‍ ഒരു ഭീകര രൂപം ആണെന്നാണ് അമ്മ പറഞ്ഞു കേട്ട അറിവ്. ഒരിക്കെ അച്ഛന്‍ നായടിക്ക് ഉപ്പും മുളകും കൊണ്ട് കൊടുക്കണ കണ്ടിട്ടുണ്ട്. പക്ഷെ ആ കക്ഷിയെ ഇതുവരെ നേരിട്ട് കണ്ടിടില്യ. ഇപ്പൊ നായാടി വരാറില്യ. നാട് വികസിച്ചപ്പോള്‍ നാട്ടുകാര്‍ മാറിയപ്പോ നായാടി പോലത്തെ കഥാപാത്രങ്ങള്‍ പോയി. അവര്‍ക്കും ഇപ്പൊ നല്ല വീടും എല്ലാ സൗകര്യങ്ങളും ആയിട്ടുണ്ടാകും. എന്നാലും ഇപ്പോളും പേടിപ്പിക്കാറുണ്ട്.

കാത്തിരിപ്പ്‌.

തണുത്ത ഒരു പ്രഭാതം എനിക്കായ് പിറക്കുന്നു. അങ്ങകലെ മലകള്‍ക്കപ്പുറത്ത്, ഞാന്‍ ഏറെ കാലമായി കാത്തിരുന്ന ആ നിമിഷത്തിനായി. അതെ സ്വപ്നങ്ങളില്‍ മാത്രം കണ്ട ഒരു പക്ഷെ യാതൃശ്ചികമായി കണ്ടു മുട്ടിയേക്കാവുന്ന ആ നിമിഷം. ഒരിക്കലും കാണാന്‍ പറ്റില്ലെന്ന വിശ്വാസം ഉണ്ടെങ്കിലും  ആ കാത്തിരിപ്പിനു ഒരു സുഖമുണ്ട്, വാക്കുകളാല്‍ ചിത്രീകരിക്കാന്‍ കഴിയാത്ത ഒരു സുഖം.

മരണം

മരണം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു
യാത്ര പറയേണ്ടത് ആരോട്‌
പെറ്റ് വളര്‍ത്തിയെന്‍ അമ്മയോടോ
പോറ്റു വളര്‍ത്തിയ താതനോടോ
വിദ്യ പകര്‍ന്നു നല്‍കിയ എന്‍ ഗുരുനധന്മാരോടോ
എന്‍ സുഹൃത്തുക്കളോടോ
മരണ ഭയം ജീവിക്കാനുള്ള ശക്തി നല്‍കുന്നു
മരിയ്ക്കാന്‍ എനിക്കു പേടിയാകുന്നു
മരണം അതൊരു രക്ഷപെടലാണ്
ജീവിതത്തില്‍ നിന്നുള്ള രക്ഷപെടല്‍. 
മരണം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു
പെറ്റ് വളര്‍ത്തിയെന്‍ അമ്മയോടും
പോറ്റു വളര്‍ത്തിയ താതനോടും
വിദ്യ പകര്‍ന്നു നല്‍കിയ എന്‍ ഗുരുനധന്മാരോടും
എന്‍ സുഹൃത്തുക്കളോടും
യാത്ര പറഞ്ഞിറങ്ങുമ്പോഴും
മരണത്തെ ഞാന്‍ ഭയക്കുന്നു.
ജീവന്റെ ഒരു കണിക അവശേഷിച്ചിരുന്നെങ്കില്‍
എന്നു ഞാന്‍ ആഗ്രഹിച്ചുപോകുന്നു.
മരണം പടിവാതില്‍ക്കല്‍ എത്തി
എനിയ്ക്കു പോകേണ്ട സമയമായി,
എനിയ്ക്കു പോകേണ്ട സമയമായി.